മൊറയൂർ - കീഴ്മുറി
മലപ്പുറം ജില്ലയിലെ 'കാലിക്കറ്റ് എയർപോർട്ടിന്' അടുത്തുള്ള കൊണ്ടോട്ടി ടൗണിൽ നിന്ന് ആറേഴ് കിലോമീറ്റർ അപ്പുറമുള്ള അങ്ങാടിയാണ് മൊറയൂർ.മൊറയൂർ അങ്ങാടിയിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റർ ഉള്ളിലോട്ടു വന്നാൽ ഉള്ള സ്ഥലമാണ് കീഴ്മുറി.
കീഴ്മുറിയാണ് ഞാൻ ജനിച്ചുവളർന്ന നാട്.
കൃത്യമായി പറഞ്ഞാൽ ജനിച്ച നാട് കീഴ്മുറി അല്ല.
തൊട്ടപ്പുറത്തുള്ള സലഫി ജബൽ എന്ന ഉമ്മാന്റെ നാട്ടിൽ ഉമ്മാന്റെ വീട്ടിലാണ് ജനിച്ചത്.
അന്നൊക്കെ ഹോസ്പിറ്റലിൽ പോയി പ്രസവിക്കുന്ന സിസ്റ്റം ഇല്ല.
വീട്ടിൽ നിന്നു തന്നെയാണ് പ്രസവം എടുക്കാറുള്ളത്.
അധികമൊന്നും ആയിട്ടില്ല.
1990 മാർച്ച് ഒമ്പതാം തീയതി ആയിരുന്നു ജനിച്ചത് എന്നാണ് ഞാൻ അറിഞ്ഞത്.
അന്നൊക്കെ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിൽ വലിയ പ്രാധാന്യം നൽകപ്പെടാത്തത് കൊണ്ടായിരിക്കാം; രണ്ടു ദിവസം കഴിഞ്ഞിട്ടാണ് ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ കൊടുത്തത്.അതിലാവട്ടെ അന്നത്തെ തീയതി വെച്ചാണ് കൊടുത്തത്.അതുകൊണ്ടു തന്നെ ജനനസർട്ടിഫിക്കറ്റിൽ ഉള്ള Date of Birth 11-03-1990 എന്നാണ്.
വർഷങ്ങൾ കഴിഞ്ഞു.S.S.L.C പരീക്ഷ എഴുതാൻ സമയത്ത് 15 വയസ്സ് തികഞ്ഞില്ല എന്ന കാരണത്താൽ പത്താം ക്ലാസ്സിലെ ക്ലാസ് ടീച്ചർ എന്നോട് കാര്യം പറഞ്ഞ ശേഷം തന്നെ Date of Birth മാറ്റിയെഴുതി.16-03-1989.അതാണ് ഇപ്പോൾ അംഗീകൃതമായ Date of Birth.എല്ലാ രേഖകളിലും രേഖപ്പെടുത്തപ്പെട്ട Date of Birth അതാണ്.
സലഫി ജബൽ ഉമ്മാന്റെ വീടുള്ള ഉമ്മാന്റെ നാടാണ്.
തൊട്ടപ്പുറത്തുള്ള കീഴ്മുറി ആണ് ഉപ്പാന്റെ വീടുള്ള ഉപ്പാന്റെ നാട്.
അവിടെയാണ് വളർന്നത്.
കീഴ്മുറി എന്ന എന്റെ നാട്ടിൽ മഹാ ഭൂരിപക്ഷവും മുജാഹിദ് കുടുംബങ്ങളാണ്.വിരലിലെണ്ണാവുന്ന സുന്നി കുടുംബങ്ങളും ഇപ്പോൾ ഉണ്ട്.വിരലിലെണ്ണാവുന്ന ഹൈന്ദവ കുടുംബങ്ങളും ഉണ്ട്.
നല്ല സൗഹൃദാന്തരീക്ഷം തന്നെയാണ് നാട്ടിൽ പണ്ടും ഉള്ളത്.ഇപ്പോഴും അങ്ങനെ തന്നെ.
മലപ്പുറം ജില്ലയിൽ തന്നെ ഭൂരിപക്ഷം മുസ്ലിം കുടുംബങ്ങൾ ആയതു കൊണ്ട് മലപ്പുറം ജില്ലയിലെ അവസ്ഥ ശരിക്കും അറിഞ്ഞിട്ടില്ലാത്ത ചിലർ തെറ്റിദ്ധരിക്കാറുണ്ട്.
എന്നാൽ വാസ്തവത്തിൽ അവർ മലപ്പുറം ജില്ലയിലെ അവസ്ഥ ശരിക്കും അറിയാത്തതുകൊണ്ടാണ്.
മലപ്പുറം ജില്ലയിൽ ജോലി കിട്ടിയപ്പോൾ മുൻധാരണ വെച്ച് അവിടേക്ക് പോയ ചിലർ അവിടെ ജീവിച്ചപ്പോൾ അവർക്ക് കിട്ടിയ നല്ല അനുഭവങ്ങളും അവരുടെ തെറ്റിദ്ധാരണകൾ മാറിയ അനുഭവങ്ങളും പങ്കുവെക്കുന്നത് കേൾക്കാൻ സാധിച്ചിട്ടുണ്ട്.
സത്യത്തിൽ നല്ല സൗഹൃദ അന്തരീക്ഷം തന്നെയാണ് അവിടെ ഉള്ളത്.
മതപരമായ വിശ്വാസങ്ങളും നിലപാടുകളും രാഷ്ട്രീയപരമായ വിശ്വാസങ്ങളും നിലപാടുകളും അതൊക്കെ അവനവന്റേത് തന്നെയാണ്.
അതിന്റെ പേരിൽ ഒന്നും പരസ്പര അകൽച്ചകളോ പരസ്പര വെറുപ്പുകളോ വേണ്ടതില്ല.അത് ശരിയുമല്ല.മാനുഷിക ബന്ധങ്ങൾ നല്ല രൂപത്തിൽ നിലനിർത്തുകയാണ് വേണ്ടത്.
മതപരമായ വിശ്വാസങ്ങളും സംഘടനാ നിലപാടുകളും രാഷ്ട്രീയ നിലപാടുകളും പരസ്പരം നല്ല ബന്ധത്തിന് തടസ്സമായി കൂടാ...
ഒന്നിച്ച് ജോലി ചെയ്യുന്നു.
ഒന്നിച്ച് ചായ കുടിക്കുന്നു.
ഒന്നിച്ച് നടക്കുന്നു.
ഒന്നിച്ച് സംസാരിച്ചിരിക്കുന്നു.
പരസ്പരം സഹായിക്കുന്നു.
അങ്ങനെ അങ്ങനെ നല്ല ബന്ധങ്ങളാണ് ഉണ്ടാവേണ്ടത്.
അങ്ങനെ തന്നെയാണ് മലപ്പുറം ജില്ലയിൽ ഉള്ളത്.
വ്യത്യസ്തമായ അനുഭവങ്ങൾ ഒറ്റപ്പെട്ട രീതിയിൽ ഉണ്ടായിട്ടുണ്ടാകാം...ഉണ്ടാകുന്നുണ്ടാവാം...സ്വാഭാവികം...പക്ഷേ അത്തരം ഒറ്റപ്പെട്ട അനുഭവങ്ങളോട് നമുക്ക് യോജിക്കാൻ സാധിക്കില്ല.
എങ്കിലും പൊതുവെ മലപ്പുറം ജില്ലയിൽ നല്ല സൗഹൃദ അന്തരീക്ഷം തന്നെയാണ് ഉള്ളത്.
അവിടെ മുസ്ലിം ഭൂരിപക്ഷ നാടാണ് എന്നുള്ളതു കൊണ്ടോ ലീഗ് അനുഭാവികളാണ് കൂടുതലുള്ളത് എന്നുള്ളതു കൊണ്ടോ ഒന്നും മലപ്പുറം ജില്ലയെ കുറിച്ച് തെറ്റിദ്ധരിക്കേണ്ടതില്ല.
എന്റെ നാട് കീഴ്മുറിയും അങ്ങനെ തന്നെ.
ഭൂരിപക്ഷവും മുസ്ലിം കുടുംബങ്ങൾ...ഭൂരിപക്ഷവും മുജാഹിദ് കുടുംബങ്ങൾ...ഭൂരിപക്ഷവും ലീഗ് അനുഭാവികൾ എന്നതൊന്നും അവിടുത്തെ സൗഹൃദ അവസ്ഥയെ ബാധിക്കുന്നില്ല.ബാധിക്കാതിരിക്കണേ എന്ന് ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നു.പ്രാർത്ഥിക്കുന്നു.
എന്റെ നാട്ടിൽ കുറച്ചു മുമ്പൊക്കെ മുജാഹിദുകൾക്കിടയിലുള്ള സംഘടനാ അഭിപ്രായവ്യത്യാസങ്ങൾ കൊണ്ട് ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു.അതൊക്കെ ഇപ്പോൾ പൊതുവേ ശാന്തമായി.ഇപ്പോൾ പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാർ ഇടതുപക്ഷ അനുകൂലികളായി കൊണ്ട് വളർന്നു വരുന്നുണ്ട്.ഞാനതിനെ പ്രതികൂലിക്കുന്നുമില്ല.അനുകൂലിക്കുന്നുമില്ല.പക്ഷേ! കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങളെ കൊണ്ട് ചില പ്രശ്നങ്ങളൊക്കെ അവിടെ ഉണ്ടായി.ഞാൻ അതിൽ ഭാഗമായിട്ടില്ലെങ്കിൽ പോലും അതിൽ എനിക്ക് ഇപ്പോഴും വലിയ വിഷമമുണ്ട്.ഞാനൊരു ലീഗ് അനുഭാവി ആണെങ്കിൽ തന്നെയും ലീഗിനു വേണ്ടി എന്തും ന്യായീകരിക്കുന്ന സ്വഭാവം എനിക്കില്ല.വിയോജിപ്പ് തോന്നിയതിനോട് വിയോജിപ്പ് തന്നെയാണ്.
ഇടതുപക്ഷത്തോട് അന്ധമായ വിരോധമോ വിയോജിപ്പോ ഇല്ല തന്നെ.അവർ ചെയ്ത - ചെയ്യുന്ന നല്ല കാര്യങ്ങളെ തീർച്ചയായും അംഗീകരിക്കും.
ഉദാഹരണത്തിന് കഴിഞ്ഞ വേനലിന് ജലക്ഷാമം ഉണ്ടായപ്പോൾ അവർ ജല വിതരണം നടത്തി.അതിന്റെ ഉപകാരം എന്റെ വീട്ടിലും ഉണ്ടായിട്ടുണ്ട്.അതൊക്കെ രാഷ്ട്രീയ താല്പര്യങ്ങൾ കൊണ്ടാണ് എന്ന് പറഞ്ഞ് വിമർശിക്കുന്നതിനപ്പുറംഅവർ ആ നല്ല കാര്യം ചെയ്തു എന്നുള്ളതിനോട് അനുകൂലിക്കുകയാണ് ഞാൻ ചെയ്യുന്നത്.
അതേ രൂപത്തിലുള്ള ജനോപകാര പ്രവർത്തനങ്ങൾ ലീഗും നടത്തുന്നുണ്ട്.
രാഷ്ട്രീയ പാർട്ടികൾ പരസ്പരം കലഹിക്കുന്നതും പരസ്പരം അടിപിടി കൂടുന്നതും പലപ്പോഴും കൊലപാതകങ്ങളിൽ ചെന്ന് അവസാനിക്കുന്നതും നിർത്തേണ്ടതുണ്ട്.
അത്തരം സംഭവങ്ങൾ സംഭവിക്കുന്നതിൽ ദുഃഖം മാത്രമാണ് ഉള്ളത്.
രാഷ്ട്രീയപരമായി യോജിപ്പുകളും വിയോജിപ്പുകളും ഉണ്ടാവും.
പക്ഷേ ഒന്നും അതിരുകടക്കാൻ പാടില്ല.
ജനോപകാര പ്രവർത്തനങ്ങളുമായി ഓരോ പാർട്ടിയും മുന്നോട്ടു പോകട്ടെ...
അതല്ലേ ജനത്തിന് വേണ്ടത്.
മതസംഘടനകളും സംഘടനാപരമായ തർക്കങ്ങൾ നടത്തി അതിരു വിട്ട് പ്രശ്നങ്ങളിലും കോലാഹലങ്ങളിലും 'പള്ളി പൂട്ടലുകളിലും' ചിലപ്പോൾ കൊലപാതകങ്ങളിൽ വരെ ചെന്നവസാനിക്കുന്നതിനോടും തീർത്തും വിയോജിപ്പ് തന്നെയാണുള്ളത്.
വ്യക്തികൾ തമ്മിലുള്ള പ്രശ്നങ്ങൾ കാരണമോ കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ കാരണമോ അയൽപക്കങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ കാരണമോ മതസംഘടനകൾ തമ്മിലുള്ള പ്രശ്നങ്ങൾ കാരണമോ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പ്രശ്നങ്ങൾ കാരണമോ കലഹങ്ങളും വക്കാണങ്ങളും അടിപിടികളും കൊലപാതകങ്ങളും സംഭവിക്കുന്നത് വളരെ ദുഃഖകരം തന്നെ.
ആശയങ്ങളിലെയും നിലപാടുകളിലെയും ശരി തെറ്റുകൾ മനസ്സിലാക്കി ശരിയോടൊപ്പം നിൽക്കാം.
പക്ഷേ! വിയോജിപ്പുകളും എതിർപ്പുകളും അതിരു കടക്കരുത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്തുണ്ടായ അത്തരം അനിഷ്ട സംഭവങ്ങൾ ഒക്കെ അവസാനിച്ചു. ശാന്തമായിട്ടുണ്ട്.
ഈ ശാന്തതയും സൗഹൃദ അന്തരീക്ഷവും നിലനിൽക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്.പ്രാർത്ഥിക്കുകയാണ്.
എന്റെ നാട്ടിൽ ഞാൻ ബഹുമാനിക്കുന്ന ഒരുപാട് ആളുകളുണ്ട്.
പേരുകൾ പറഞ്ഞാലും തീരാത്ത അത്രയും ആളുകൾ...
പലരും എന്നെ 'അഫി' എന്നാണ് വിളിക്കാറുള്ളത്.
സന്തോഷത്തോടെ മാത്രമേ ഞാൻ ആ വിളി കേൾക്കാറുള്ളൂ...
അങ്ങനെ വിളിക്കുന്നവരുടെ കൂട്ടത്തിൽ ചെറുപ്പം മുതലേ എന്നെ അറിയുന്ന ബാലേട്ടൻ ഉണ്ട്.ബൈജു ചേട്ടൻ ഉണ്ട്.രഞ്ജിത്ത് ഏട്ടൻ ഉണ്ട്.അവരുടെ പേര് ഒക്കെ ഞാൻ പറഞ്ഞത് എന്റെ നാട്ടിലെ സൗഹൃദ അന്തരീക്ഷത്തെ സൂചിപ്പിക്കാനാണ്.
അത് നിലനിൽക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്. പ്രാർത്ഥിക്കുകയാണ്.
സുന്നീ സംഘടനകൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുള്ളത് പോലെ തന്നെ മുജാഹിദ് സംഘടനകൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്.ആ കൂട്ടത്തിൽ ആശയപരമായി കൂടുതൽ ശരിയെന്ന് എനിക്ക് തോന്നിയ ഒരു സംഘടനയോട് ഞാൻ യോജിച്ചു നിൽക്കുന്നു.അതിനർത്ഥംഅന്ധമായി യോജിച്ചു നിൽക്കുന്നു എന്നല്ല.കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിൽ യോജിച്ചു നിൽക്കുന്നു എന്ന് മാത്രം.എന്റെ നാട്ടിലാണെങ്കിൽ മറ്റു സംഘടനകളോട് യോജിച്ച് നിൽക്കുന്നവരാണ് മഹാഭൂരിപക്ഷവും.
എന്റെ നാട്ടിലാണ് അലി മദനി മൊറയൂർ ഉള്ളത്.
എന്റെ നാട്ടിലാണ് മുനീർ മദനി മൊറയൂർ ഉള്ളത്.
അവരൊക്കെ ഞാൻ ബഹുമാനിക്കുന്ന ആളുകൾ ആണ്.
അതോടൊപ്പം മുനീർ മദനി എന്റെ ഉസ്താദ് കൂടിയാണ്.
പിന്നെ എന്റെ ഉപ്പയുടെ സുഹൃത്തുക്കളായിരുന്ന ഞാൻ അന്നും ഇന്നും എന്നും ബഹുമാനിക്കുന്ന കുറെ ആളുകൾ...
ഒരുപാട് ആളുകൾ "ബോസ്" എന്ന് വിളിക്കുന്ന എന്റെ എളാപ്പമാരുടെ സുഹൃത്തുകൂടിയായ സിദ്ദീക്കാക്ക അടക്കം ഞാൻ ബഹുമാനിക്കുന്ന ഒരുപാട് ആളുകൾ...ചിലരുടെ പേരുകൾ എണ്ണി പറഞ്ഞാൽ അത് പേരുകൾ പരാമർശിക്കപ്പെടാത്തവരോടുള്ള അനീതി ആകും എന്നതുകൊണ്ടുമാത്രം പേരുകൾ പറയുന്നില്ല.
എന്റെ ഉപ്പ കുഞ്ഞുട്ടി എന്ന് വിളിക്കപ്പെടുന്ന മുഹമ്മദ് കുട്ടി.
2006 നവംബർ 3 വെള്ളിയാഴ്ച ദിവസമാണ് ഉപ്പ മരിച്ചത്.
വീട്ടിൽ പിന്നെ ഉമ്മയുണ്ട്.അനിയൻ ഉണ്ട്.അനിയത്തി ഉണ്ട്.അനിയത്തിയെ കൊണ്ടോട്ടിയിലേക്ക് ആണ് കല്യാണം കഴിച്ചു കൊണ്ടുപോയത്. പിന്നെ വീട്ടിൽ എന്റെ ഭാര്യയും മക്കളും...(ഞാനും ഭാര്യയും മക്കളും ഇപ്പോൾ താമസിക്കുന്നത് ഞാൻ ജോലി ചെയ്യുന്ന കാസർകോട് ജില്ലയിലെ ചെറുവത്തൂർ അടുത്ത് ആണെങ്കിലും)
തൊട്ടപ്പുറത്തുള്ള മൂന്നു വീടുകൾ മൂത്താപ്പയുടെയും രണ്ട് എളാപ്പമാരുടെയും വീടുകൾ...
അപ്പുറത്തും ഇപ്പുറത്തും ഒക്കെ ബന്ധുക്കളുടെ വീടുകൾ...മറ്റു അയൽവാസികളുടെ വീടുകൾ...
ഉപ്പ മരിക്കുന്നതിനു മുന്നേ തന്നെയും ഉപ്പ മരിച്ചതിന് ശേഷം പ്രത്യേകിച്ചും ഞങ്ങളെയൊക്കെ പ്രത്യേകം നോക്കിയത് രണ്ട് അമ്മാവന്മാരും മൂത്താപ്പയും രണ്ട് എളാപ്പമാരും മൂന്ന് അമ്മായികളും മറ്റു ബന്ധുക്കളും പിന്നെ നാട്ടുകാരും ആണ്.
എല്ലാവരോടുമുള്ള ബഹുമാനവും കൃതജ്ഞതയും അവർക്ക് നല്ലത് വരട്ടെ എന്ന പ്രാർത്ഥനയും എപ്പോഴും മനസ്സിലുണ്ട്.
ഇപ്പോഴത്തെ പോലെയല്ല ഞാൻ ചെറുപ്പത്തിൽ ഒരു സുന്ദര കുട്ടപ്പൻ ആയിരുന്നു എന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്.പിന്നെയാണ് ഞാൻ ഇങ്ങനെ ആയിപ്പോയത് മക്കളേ...😅
ചെറുപ്പത്തിൽ എന്റെ വീട് പോലെ തന്നെയായിരുന്നു എന്റെ തറവാട് വീടും ഉമ്മാന്റെ വീടും വലിയ അമ്മാവന്റെ വീടും...മിക്കവാറും ഈ വീടുകളിലേക്കൊക്കെ മാറി മാറി പോയി കളിച്ച് നടക്കലായിരുന്നു കുട്ടിക്കാലം...
മിക്കവാറും ദിവസങ്ങളിൽ വൈകുന്നേരം ഉമ്മാന്റെ വീട്ടിൽ പോയി ചായ കുടിച്ചു തിരിച്ചു പോരുമ്പോഴാണ് മനസ്സിന് വലിയ സംതൃപ്തി...
പൊതുവേ അച്ചടക്കമുള്ള കുട്ടി ആയിരുന്നു.
താരതമ്യേന വികൃതികൾ കുറവായിരുന്നു.
പൊതുവേ നല്ല കുട്ടിയായി വളർന്നു....
"ന്ന്ക്കൗടെ..."
ഒരു ചുള്ളലും എടുത്ത് വാപ്പ പിന്നാലെ ഓടി വന്നു.
സകല ഊക്കുമെടുത്ത് ഞാൻ വീടിനു ചുറ്റും ഓടി.
വിടില്ല എന്ന ഭാവത്തോടെ വാപ്പ പിന്നാലെ...
രണ്ടു മൂന്ന് റൗണ്ട് ഓടി...
അവസാനം വാപ്പക്ക് പിടികിട്ടി.
കാലിന്റെ കൊച്ചിളിക്ക് നാലെണ്ണം കിട്ടി.
പൊതുവേ നല്ല കുട്ടി ആയിരുന്നെങ്കിലും ചില്ലറ വികൃതികൾ കാട്ടാതിരുന്നിട്ടില്ല.
അതിൽ പെട്ട അത്യാവശ്യം നല്ല ഒരു വികൃതിക്കായിരുന്നു ആ കിട്ടിയത്.
അതേപോലെതന്നെ നല്ല ഒരു ഉശിരൻ വികൃതി കാട്ടിയപ്പോൾ കയ്യിൽ കിട്ടിയ ബെൽറ്റും എടുത്ത് വാപ്പ പിന്നാലെ ഓടിയിട്ടുണ്ട്.ഞാൻ വേഗം ഓടി വെല്ലിമ്മാന്റെ അടുത്ത് അഭയം തേടി.പക്ഷേ അതുകൊണ്ടൊന്നും കാര്യം ഉണ്ടായിട്ടില്ല.രണ്ടെണ്ണം കിട്ടി.
അതൊക്കെ അപൂർവ്വമായ ചില വികൃതികളും അപൂർവ്വമായ ചില കിട്ടലുകളും ആയിരുന്നു.
വാപ്പ അഥവാ ഉപ്പ
ആളൊരു കഠിനാധ്വാനി ആയിരുന്നു.
ഏകദേശം പതിനഞ്ചാം വയസ്സ് മുതൽ തന്നെ കഠിനാധ്വാനം നടത്താൻ തുടങ്ങിയിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.
കുറെ കാലം കരിങ്കൽ ലോറിയിൽ പോയി കരിങ്കല്ലുകളോട് മല്ലിട്ടിരുന്നു എന്നാണ് ഞാൻ അറിഞ്ഞത്.
ഞാൻ ഓർമ്മ വെച്ച കാലം മുതൽ കിണറു കുത്താൻ പോവൽ ആയിരുന്നു ജോലി.
ഞങ്ങളുടെ വീട് ഉണ്ടാക്കാൻ വേണ്ടി ആ സ്ഥലം ഓരോ ദിവസവും ജോലി കഴിഞ്ഞു വന്നിട്ട് ഉപ്പ കിളച്ച് കിളച്ച് റെഡി ആക്കിയതാണ് എന്നാണ് കേട്ടത്.കുറേ കിളക്കാൻ ഉണ്ടായിരുന്നു.അതെല്ലാം ഉപ്പ ഒറ്റക്ക് കിളച്ചു റെഡിയാക്കിയതാണ് എന്നാണ് കേട്ടത്.
ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്...
സാമ്പത്തികമായി വളരെ പിന്നിലായത് കൊണ്ട് സാമ്പത്തികമായ കഷ്ടപ്പാടുകളും കുറെ അനുഭവിച്ചിട്ടുണ്ട്...
ഏകദേശം 35 വയസ്സ് ആയപ്പോഴേക്കും ജോലിക്കു പോകാനാവാതെ രോഗാവസ്ഥയിലായി...പിന്നെ കിടപ്പിലായി...
40 വയസ്സ് തികയുമ്പോഴേക്കും ഉപ്പ മരിച്ചു.
غفر الله له ورحمه...آمين 🤲
അന്ന് എനിക്ക് വയസ്സ് 16
അനിയന് വയസ്സ് 12
അനിയത്തിക്ക് വയസ്സ് 6
അസമയത്ത് ഉമ്മാക്ക് ഒരു 35 വയസ്സ് ആയിക്കാണും.
ഉമ്മ അനുഭവിച്ച കഷ്ടപ്പാടുകൾ വിവരിക്കാവുന്നതിന് അപ്പുറമാണ്...
ഉപ്പ ഉള്ള സമയത്ത് തന്നെ വീട്ടിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക കഷ്ടപ്പാടുകൾ...
ജോലിക്കു പോകാനാവാതെ ഉപ്പ സുഖമില്ലാതെ കിടക്കുമ്പോൾ വീട് നോക്കാൻ വേണ്ടി വീട്ടുജോലിക്ക് പോകുന്നു...അങ്ങനെ കിട്ടുന്ന തുച്ഛമായ കൂലി കൊണ്ട് വീട് നോക്കുന്നു...ഉപ്പ മരിച്ച ശേഷവും നാലഞ്ചു വർഷം ഉമ്മ ജോലിക്ക് പോയിട്ട് തന്നെയാണ് വീട് നോക്കിയത്...അതിനിടക്ക് ഞാൻ കോളേജിൽ പഠിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ തന്നെ ഒരു പാർടൈം ജോലി എന്ന നിലയിൽ പള്ളിയിൽ ജോലി ചെയ്തിരുന്നു...അന്ന് ഓരോ മാസവും കിട്ടുന്ന 2000 രൂപ ഉമ്മാന്റെ കയ്യിൽ കൊടുക്കും.പിന്നെ എനിക്ക് കിട്ടുന്ന ശമ്പളം 6000 ആയി വർദ്ധിച്ചു.പിന്നീട് കോളേജ് കഴിഞ്ഞപ്പോൾ പ്രൈവറ്റ് സ്ഥാപനങ്ങളിൽ പഠിപ്പിക്കാൻ തുടങ്ങി.അങ്ങനെ മാസം 11000 രൂപ ഒക്കെ ശമ്പളമായി കിട്ടാൻ തുടങ്ങി.അപ്പോൾ ഉമ്മയോട് ഇനി ജോലിക്ക് പോകേണ്ടതില്ല എന്ന് പറയുകയായിരുന്നു.
ഞാൻ M.A കഴിഞ്ഞപ്പോൾ ഉപരിപഠനം നടത്താൻ വേണ്ടി പലരും പറഞ്ഞിരുന്നു.പക്ഷേ! ഉമ്മയെ വിശ്രമിക്കാൻ അനുവദിച്ച് വീട് നോക്കാം എന്ന് കരുതി ഉപരിപഠനം എന്നുള്ളത് മനസ്സുകൊണ്ട് ഒഴിവാക്കി പ്രൈവറ്റ് സ്ഥാപനങ്ങളിൽ ഫുൾടൈം ജോലി ഏറ്റെടുക്കുകയായിരുന്നു.
അങ്ങനെ വീട് നോക്കി..നോക്കി നോക്കി..
പിന്നീട് എനിക്ക് ഒരു സർക്കാർ ജോലി കിട്ടി.
الحمد لله
അനിയൻ ആവട്ടെ വയറിങ്ങിന്റെ ജോലിക്കു പോവാനും തുടങ്ങി.അങ്ങനെ അവനും വീട് നോക്കാൻ തുടങ്ങി.
നിലവിലെ ലോക്ഡൗൺ സാഹചര്യത്തിൽ അവനെപ്പോലെ ദിവസവും ജോലിക്ക് പോയി കിട്ടുന്ന കൂലി കൊണ്ട് വീട് നോക്കുന്നവർ ജോലിക്കു പോകാനാവാതെ പ്രയാസത്തിലാണ്.
കഴിഞ്ഞ ഒരു വർഷക്കാലമായി മിക്കവാറും കൂലിപ്പണിക്കാരുടെ അവസ്ഥ ഇങ്ങനെ തന്നെ.
കച്ചവടക്കാരുടെ അവസ്ഥയും അങ്ങനെ തന്നെ...
ഒരുവിധം ആളുകളുടെ അവസ്ഥ ഇങ്ങനെ തന്നെ...
അതിൽ സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഈ സമയത്തും ആശ്വാസകരമാണ് അവസ്ഥ എന്ന് പറയാം.
അവർ ഫിസിക്കൽ ആയി ജോലി ചെയ്യുന്ന അവസ്ഥ കുറവാണെങ്കിലും ശമ്പളം കിട്ടുന്നത് കൊണ്ട് പൊതുവെ മറ്റുള്ളവരെ പോലെ ബുദ്ധിമുട്ടില്ല എന്നു പറയാം.
അതേസമയം; സർക്കാർ ജോലിക്കാർ തീരെ ജോലി ചെയ്യാതെ ശമ്പളം വാങ്ങി കൊണ്ടിരിക്കുന്നു എന്നും കരുതേണ്ടതില്ല.
ടീച്ചേഴ്സ് ആണെങ്കിലും മറ്റുള്ളവർ ആണെങ്കിലും ഓൺലൈനായി കൊണ്ട് വർക്ക് ചെയ്യുന്നുണ്ട്.
ഒരുവേള ഓഫ്‌ലൈൻ വർക്കിനേക്കാൾ പ്രയാസം ഓൺലൈൻ വർക്കിനുണ്ട്.എന്നാലാവട്ടെ ഓൺലൈൻ വർക്ക് എത്രതന്നെ കഷ്ടപ്പെട്ട് ചെയ്താലും ഓഫ്‌ലൈൻ വർക്കിന്റെ അത്രതന്നെ റിസൾട്ട് കിട്ടുകയുമില്ല എന്നതാണ് അതിന്റെ ഒരു പ്രശ്നം.
എന്നാലും സാധിക്കുന്ന രൂപത്തിൽ സർക്കാർ ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്.
കോവിഡ് ഡ്യൂട്ടി അടക്കമുള്ള പല ഡ്യൂട്ടികളും ഫിസിക്കൽ ആയി തന്നെ ചെയ്യുന്നുമുണ്ട്.
അതുകൊണ്ട് ശമ്പളം കിട്ടുന്ന സർക്കാർ ജീവനക്കാരെ പ്രതിക്കൂട്ടിൽ നിർത്തി ചിന്തിക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.
മറിച്ച്; അല്ലാഹുവിന്റെ തൗഫീഖ് കൊണ്ടും അവരുടെ പരിശ്രമം കൊണ്ടും അവർ അതിന് അർഹത നേടിയത് കൊണ്ടും അവർക്ക് സർക്കാർ ജോലി കിട്ടി.അതുകൊണ്ട് ഈ ഒരു പ്രയാസകരമായ അവസ്ഥയിലും ആശ്വാസകരമായ അവസ്ഥ അവർക്കുണ്ട് എന്ന് ചിന്തിച്ചാൽ മതിയാകും.
അതോടൊപ്പം ഈ സമയത്ത് പ്രയാസപ്പെടുന്നവരെ അവരും സാമ്പത്തികമായി സഹായിക്കുന്നുണ്ട്.പല വീട്ടിലും പല കുടുംബത്തിലും ഒരു സർക്കാർ ജോലിക്കാരൻ ഉണ്ട് എന്നുള്ളത് ഈ സമയത്ത് അവർക്കെല്ലാം ആശ്വാസകരം തന്നെയായിരിക്കും.
അതുകൊണ്ട് ആരും പരസ്പരം കുറ്റപ്പെടുത്തി ചിന്തിക്കാതെ പരസ്പരം സഹായിക്കുകയും പരസ്പരം നല്ലത് വരാൻ പ്രാർത്ഥിക്കുകയുമാണ് ചെയ്യേണ്ടത്.
ഉപ്പ മരിച്ച ശേഷം ഇപ്പോൾ 15 കൊല്ലമായി.
മൈമോട്ടി എന്നും കുഞ്ഞുട്ടി എന്നൊക്കെ പലരും വിളിച്ചിരുന്ന ഉപ്പ പലർക്കും പ്രിയപ്പെട്ടവനായിരുന്നു.
ഞങ്ങളുടെ മനസ്സിലാകട്ടെ ഉപ്പയുടെ സ്ഥാനം വളരെ വലുതാണ്.
ഉപ്പ ഇപ്പോൾ ഖബറിലാണ്...
ഉപ്പാക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ് മനസ്സിൽ...
പിതാവ് - മാതാവ് എന്നുള്ളത് തുലനം ചെയ്യാനാവാത്തത്ര വിലപ്പെട്ടതാണ്.
അവർ ജീവിച്ചിരിക്കുമ്പോൾ അവരെ പരിഗണിക്കലും പരിചരിക്കലും ആണ് മക്കൾക്ക് ചെയ്യാനുള്ള ഏറ്റവും വലിയ കൃതജ്ഞത.
അവർ മരണപ്പെട്ടാൽ അവർക്ക് വേണ്ടി നിത്യമായി പ്രാർത്ഥിക്കലും...
اللهم اغفر لأبي وارحمه وعافه واعف عنه وأعذه من عذاب القبر وعذاب النار
اللهم احفظ أمي واشفها وآتها الخير والبركة والعافية
اللهم آتنا كُلَّنَا الخير والبركة والعافية...آمين 🤲
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ