നടുവണ്ണൂരിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ തന്നെ എല്ലാ വെള്ളിയാഴ്ചയും ഖുതുബ പറയാൻ വേണ്ടി പയ്യോളിയിലേക്ക് പോകുമായിരുന്നു.ഒരുപക്ഷേ! പയ്യോളിയിലെ പല ആളുകളും താൽപര്യത്തോടെ തന്നെ ഖുതുബ കേട്ടിരുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.പലരും അത് നേരിട്ട് പറഞ്ഞിരുന്നു.മാത്രമല്ല, അടുത്താഴ്ച ഇന്ന കാര്യത്തെ കുറിച്ച് പറയണം എന്നൊക്കെ അഭിപ്രായങ്ങളും പറഞ്ഞിരുന്നു.കൂടാതെ അവിടെ തന്നെ ഒരുപാട് വർഷങ്ങൾ ഖുതുബ പറഞ്ഞിരുന്ന അവിടുത്തെ ബഹുമാന്യനായ ഒരു ഉസ്താദ് തന്നെ ഖുത്തുബയെ കുറിച്ച് വളരെ നല്ല അഭിപ്രായങ്ങൾ പറയാറുണ്ടായിരുന്നു.എന്റെ ഖുത്തുബാ ജീവിതത്തിൽ അല്പം തിളക്കം തിളങ്ങിയ സമയമായിരുന്നു അത് എന്ന് പറയാം.
എന്നാൽ നേർവിപരീതമായി തീർത്തും തിളക്കം കുറഞ്ഞ ഒരു കാലഘട്ടം വെള്ളുവമ്പ്രത്തിനടുത്ത് അത്താണിക്കൽ എന്ന സ്ഥലത്ത് ഖുത്തുബ പറഞ്ഞു കൊണ്ടിരുന്ന കാലഘട്ടമാണ്.അന്ന് കോളേജിൽ അവസാന വർഷം പഠിച്ചു കൊണ്ടിരിക്കുകയാണ്.പലപ്പോഴും വിഷയങ്ങൾ കാര്യമായി തയ്യാറാക്കാതെ തന്നെയാണ് ഖുതുബ പറഞ്ഞിരുന്നത്.
ഭൗതിക വിഷയങ്ങളിൽ കാര്യമായി പ്രസംഗിക്കാൻ അന്നും എനിക്ക് സാധിച്ചിരുന്നില്ല.ഇന്നും സാധിക്കില്ല.
എന്നാൽ മതപരമായ വിഷയങ്ങളിൽ അതായത് സ്വഭാവ ശുദ്ധീകരണം അല്ലെങ്കിൽ സൽസ്വഭാവം,വിട്ടുവീഴ്ച,ക്ഷമ ഇങ്ങനെയുള്ള സമാന വിഷയങ്ങളിൽ മുന്നൊരുക്കം നടത്തിയാൽ നന്നായി പ്രസംഗിക്കാൻ സാധിക്കുക എന്നുള്ളതാണ് അന്നത്തെയും ഇന്നത്തെയും എന്റെ അവസ്ഥ.
പക്ഷേ മുന്നൊരുക്കങ്ങൾ പൊതുവേ കുറവായതിനാൽ തന്നെ അത്താണിക്കൽ പറഞ്ഞിരുന്ന ഖുതുബകൾ പൊതുവേ പോരായിരുന്നു എന്നുള്ളതാണ് എനിക്ക് തന്നെയുള്ള അഭിപ്രായം.
അതുകൊണ്ടു തന്നെയാണ് അവസാനം അവർ "ഇനി മുതൽ വേറെ ഒരാൾ ഖുതുബക്ക് വരാം എന്ന് ഏറ്റിട്ടുണ്ട്..." എന്ന് പറഞ്ഞു എന്നെ ഒഴിവാക്കി വിട്ടത് 😅
കോളേജിൽ പഠിക്കാൻ തുടങ്ങിയ ആദ്യ വർഷങ്ങളിൽ തന്നെ വെള്ളിയാഴ്ചകളിൽ ഖുതുബ പറയാൻ തുടങ്ങിയിരുന്നു.
ആദ്യമായി ഖുതുബക്ക് പരിശീലനം നടത്തിയത് ഓർഫനേജിലെ അങ്ങ് ഒരു മൂലയിലുള്ള കാട്ടിൽ പോയി ചെടികളോട് പ്രസംഗിച്ചിട്ടാണ്.
അതിനുശേഷം ആദ്യമായി പറഞ്ഞ ഖുതുബ തരക്കേടില്ലായിരുന്നെന്ന് പറയാം.
പിന്നീട് കൂടുതൽ മെച്ചപ്പെട്ടു.
വ്യത്യസ്ത പള്ളികളിൽ മാസങ്ങളോളം സ്ഥിരമായി ഖുതുബ പറയാറുണ്ടായിരുന്നു.
കൂട്ടത്തിൽ എനിക്ക് തന്നെ തൃപ്തിക്കുറവുള്ളത് വെള്ളുവമ്പ്രം അത്താണിക്കൽ ഖുതുബ പറഞ്ഞിരുന്ന കാലഘട്ടമാണ്.
കൂടുതൽ തൃപ്തിയുള്ളത് പയ്യോളിയിൽ ഖുതുബ പറഞ്ഞിരുന്ന കാലഘട്ടമാണ്.
2016 വരെ ഇങ്ങനെ സ്ഥിരമായി ഖുതുബ പറഞ്ഞിരുന്നു.
കഴിഞ്ഞ അഞ്ചു വർഷമായി പൊതുവേ ഖുതുബ പറയുന്നില്ല.
വെള്ളിയാഴ്ച സ്കൂൾ ഉള്ളതു കൊണ്ട് ഖുതുബക്ക് പോകാൻ കഴിയില്ല.
സ്കൂളില്ലാത്ത ചില ദിവസങ്ങൾ പോലെയുള്ള വിരലിലെണ്ണാനാവുന്ന വെള്ളിയാഴ്ച ദിവസങ്ങളിൽ മാത്രമേ ഇക്കഴിഞ്ഞ അഞ്ചു വർഷത്തിനിടക്ക് ഖുതുബ പറഞ്ഞിട്ടുണ്ടാവുകയുള്ളൂ..
ക്ലാസ്സുകളും അങ്ങനെ തന്നെ...
നടുവണ്ണൂർ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ അവിടെ മുതിർന്ന ആളുകൾക്ക് വേണ്ടി നന്നായിത്തന്നെ ക്ലാസ് എടുത്തിരുന്നു.
അതിനു മുമ്പ് വർഷങ്ങളോളം മഞ്ചേരിയിൽ ക്ലാസ് എടുത്തിരുന്നു.
ഇപ്പോൾ താരതമ്യേന ക്ലാസ്സ് എടുക്കൽ കുറവ് തന്നെയാണ്.
നടുവണ്ണൂർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് പോന്ന ശേഷം പിന്നീട് ജോലി ചെയ്തത് മലപ്പുറം പ്രിയദർശിനി ആർട്സ് & സയൻസ് കോളേജിലാണ്.
അവിടെ വെച്ചാണ് ഫിറോസ് സാർ,റഈസ് സാർ പോലെയുള്ള പുതിയ അധ്യാപക സുഹൃത്തുക്കളെ ലഭിക്കുന്നത്.
അവിടെ എനിക്ക് ജോലി ലഭിക്കാൻ കാരണമായത് എന്റെ നാട്ടുകാരൻ തന്നെയായ ബിച്ചിപ്പ വാളപ്ര എന്ന അബ്ദുറഹീമിന്റെ ഇടപെടൽ കാരണമാണ്.
ബിച്ചിപ്പയോടുള്ള കൃതജ്ഞത തീർച്ചയായിട്ടും മനസ്സിലുണ്ട്.
ആ കൃതജ്ഞത രേഖപ്പെടുത്തേണ്ട സന്ദർഭത്തിൽ അഥവാ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.😊
അതിനു ശേഷം കുടുംബ സമേതം കാസർകോട് ജില്ലയിലേക്ക് താമസം മാറി.
സർക്കാർ സ്കൂളിൽ ജോലി കിട്ടുന്നതിനു മുമ്പുള്ള ഒരു വർഷം കാസർകോട് ജില്ലയിലെ ചെറുവത്തൂർ അടുത്തുള്ള പെരുമ്പട്ട എന്ന ഒരു സ്ഥലത്ത് പള്ളിയിൽ ജോലി ചെയ്തിരുന്നു.
ആ പള്ളി നോക്കി നടത്തുന്നത് അബൂബക്കർച്ച എന്ന ഒരു വ്യക്തിത്വം ആണ്.
ആ പള്ളിക്ക് വേണ്ടി നല്ലവണ്ണം അധ്വാനിക്കുന്നത് അദ്ദേഹമാണ്.
അല്ലാഹു അദ്ദേഹത്തിന് അർഹമായ പ്രതിഫലം നൽകട്ടെ...🤲
അതുപോലെ തന്നെ അവിടെ മമ്മുഞ്ഞി എന്ന് വിളിക്കപ്പെടുന്ന മുഹമ്മദ് കുഞ്ഞി...പിന്നെ അസീസ്ക്ക..മസ്ഊദ്ക്ക..പിന്നെ യാസർ...യാസറിന്റെ ഉപ്പ...അങ്ങനെ പലരും ഉണ്ട്.പലരും ഇപ്പോൾ അസുഖത്തിലാണ്.പ്രയാസത്തിലാണ്.സാമ്പത്തിക പ്രയാസങ്ങളിലും ആണ്.
എല്ലാവർക്കും അല്ലാഹു എളുപ്പം നൽകട്ടെ...🤲
അവിടെയുണ്ടായിരുന്ന ഒരു ജീവിതം ശാന്ത സുന്ദരമായിരുന്നു.
ഒരുപാട് കാലത്തിനു ശേഷം മനം നിറയെ പുഴയിൽ കളിച്ചു കുളിച്ചത് അവിടെ വെച്ചാണ്.
അവിടത്തെ താമസം ഒരു വർഷം തികഞ്ഞപ്പോഴാണ് ഉദുമ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ യു.പി വിഭാഗം അറബിക് അധ്യാപകനായി പി.എസ്.സി വഴി ജോലി ലഭിക്കുന്നത്.
അങ്ങനെ യാത്ര സൗകര്യത്തിനു വേണ്ടി പെരുമ്പട്ടയിൽ നിന്നും ഓരിമുക്കിലേക്ക് താമസം മാറുകയും ഉദുമ സ്കൂളിലേക്ക് പോകാനും തുടങ്ങി.
പിന്നീടങ്ങോട്ട് വേറിട്ട അനുഭവങ്ങൾ തന്നെയായിരുന്നു.
سأكتب الباقي إن شاء الله
മറക്കാൻ പാടില്ലാത്ത ചിലർ:
ആ കൂട്ടത്തിൽ പെട്ട ഒരാളാണ് ഗഫൂർക്ക.
എനിക്ക് പി.എസ്.സി വഴി ജോലി കിട്ടാൻ ഒരു കാരണക്കാരൻ ആണ് ഗഫൂർക്ക.
എനിക്ക് മാത്രമല്ല...എന്റെ കൂടെ ഉണ്ടായിരുന്ന ആളുകൾക്കും...
ഞങ്ങൾക്കെല്ലാം മുമ്പിൽ ഓടി നടന്ന്
പോകേണ്ടിടത്ത് പോയി
ശരിയാക്കേണ്ടത് ശരിയാക്കി
അങ്ങനെ മാർഗ്ഗ തടസ്സങ്ങൾ നീക്കി
ഞങ്ങൾക്ക് ജോലി കിട്ടി.
അദ്ദേഹം മാത്രമല്ല ഷറഫുദ്ദീൻ പോലെ ചിലരും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.
എങ്കിലും അദ്ദേഹം തന്നെയായിരുന്നു കാര്യമായി ചെയ്തതെല്ലാം.
പക്ഷേ! അദ്ദേഹത്തിന് അത് കിട്ടാതെ പോയി എന്നുള്ളത് സങ്കടം ഉണ്ടാക്കിയ ഒരു കാര്യം തന്നെയായിരുന്നു.
എങ്കിലും മറ്റുള്ളവരെ സഹായിക്കുന്നതും മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്നതും - അവരാൽ പ്രത്യുപകാരം ചെയ്യപ്പെട്ടിട്ടില്ലെങ്കിലും - പരലോകത്ത് സ്വർഗം ലഭിക്കാൻ കാരണമാവുമെന്നാണല്ലോ പഠിപ്പിക്കപ്പെട്ടത്.
അദ്ദേഹം ചെയ്ത സഹായങ്ങൾക്കെല്ലാം പകരം അദ്ദേഹത്തിന് സ്വർഗ്ഗം ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയാണ്.
മുമ്പ് പല അനുഭവക്കുറിപ്പിലും പറഞ്ഞ പോലെ വ്യത്യസ്ത വ്യക്തികൾ - അത് വളരെ അടുത്ത കുടുംബ ബന്ധുക്കളായിക്കൊണ്ടും അല്ലാതെയുമൊക്കെ - വലിയ സഹായങ്ങൾ ചെയ്തിട്ടുണ്ട്.
അതിൽ പ്രത്യേകം വീണ്ടും എടുത്തു പറയേണ്ടത് തന്നെയാണ്; ഞാൻ കല്യാണം കഴിക്കുന്ന സന്ദർഭത്തിൽ സാമ്പത്തികമായി തികയായ്മ അനുഭവിക്കുന്ന സന്ദർഭത്തിൽ സാമ്പത്തികമായി സഹായിച്ച എന്റെ കോളേജിലെ എന്റെ അധ്യാപകർ.
അതുപോലെ തന്നെ സാമ്പത്തികമായി തികയായ്മ അനുഭവിച്ചു കൊണ്ടിരിക്കുന്നപ്പോൾ ഉണ്ടായ ചില ഹോസ്പിറ്റൽ കേസുകൾ; അത്തരം സന്ദർഭങ്ങളിൽ സ്വന്തമായി സാമ്പത്തിക വിഹിതം നൽകി കൊണ്ടും സാമ്പത്തിക സ്വരൂപണത്തിന് ചുക്കാൻ പിടിച്ചു കൊണ്ടും മുന്നിൽ നിന്ന് സഹായിച്ച പട്ടർകുളം മരക്കാർ മാസ്റ്റർ,ജമാൽ ആറ്റിങ്ങൽ,ഡോക്ടർ ജൗസൽ,ഓരിമുക്കിലെയും തൃക്കരിപ്പൂരിലെയും ജേഷ്ഠ സുഹൃത്തുക്കൾ...അങ്ങനെ അങ്ങനെ നിർണായകമായ സന്ദർഭങ്ങളിൽ സഹായിച്ച വേറെയും ചില വ്യക്തികളുണ്ട്.ആരാണ് സഹായിച്ചത് എന്ന് പോലും എനിക്ക് അറിയാത്ത ചില വ്യക്തികളുണ്ട്.
ഈ ജീവിതത്തിൽ അങ്ങനെ തന്നെയാണല്ലോ
പരസ്പരം സഹായിക്കുക
പരസ്പരം പ്രാർത്ഥിക്കുക
ജീവിതത്തിലെ വലിയ സ്വത്ത് എന്ന് പറയുന്നത് പരസ്പരം സഹായിക്കുകയും പരസ്പരം പ്രാർത്ഥിക്കുകയും ചെയ്യുന്ന സുഹൃത്തുക്കൾ തന്നെയാണല്ലോ...
എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ...
എല്ലാവർക്കും അവർ ചെയ്യുന്ന നല്ല പ്രവർത്തനങ്ങൾ കാരണം സ്വർഗ്ഗം ലഭിക്കട്ടെ...
ലോകത്തുടനീളം നിരവധി ആളുകൾ വ്യത്യസ്ത പ്രയാസങ്ങളിൽ ആണ്.എല്ലാവർക്കും ആശ്വാസം ലഭിക്കട്ടെ...
എല്ലാവർക്കും അവരുടെ നല്ല ഉദ്ദേശങ്ങൾ സഫലമാകട്ടെ...
മറ്റുള്ളവരെ സഹായിക്കുന്നവർക്ക് കൂടുതൽ കൂടുതൽ അഭിവൃദ്ധി ഉണ്ടാവട്ടെ...
ആമീൻ 🤲
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ