പിന്നീട് പല സന്ദർഭത്തിലും ക്രിക്കറ്റ് കളിക്കാൻ പൂതി ആയിട്ടുണ്ടെങ്കിലും കളിക്കാൻ സാധിച്ചിട്ടില്ല. 😅😅
-----------------------------------------------
പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ്
പുളിക്കൽ മാംഗ്ലാരിക്കുന്നിൽ തല ഉയർത്തി നിൽക്കുന്ന ഒരു സ്ഥാപനം.
കേവലം ഒരു അറബികോളേജ് മാത്രമല്ല.
ഒരു ഗവേഷണ കേന്ദ്രം കൂടിയാണ് അത്.
കൂടാതെ ഒരു വിശാലമായ ലൈബ്രറി കൂടി അവിടെയുണ്ട്.
ഏഴു വർഷമാണ് അറബിക് കോളേജിലെ പഠനം.
ഞാൻ കുട്ടിയായിരുന്ന സന്ദർഭത്തിൽ വലിയ എളാപ്പയുടെ ഭാര്യവീട്ടിൽ പോയപ്പോൾ - അത് പുളിക്കലിൽ ആയിരുന്നു - അന്ന് "ഇവിടെ അടുത്ത് തന്നെ ഒരു അറബിക് കോളേജ് ഉണ്ട്..." എന്ന് കേട്ടിരുന്നു.അന്ന് മനസ്സിൽ തോന്നിയതായിരുന്നു ആ കോളേജ് കാണണമെന്ന്.
പക്ഷേ ആ കോളേജ് കാണുക മാത്രമല്ല ആ കോളേജിൽ പഠിക്കാൻ തന്നെ സാധിച്ചു.
ആ കോളേജിൽ തന്നെ അധ്യാപകൻ ആവണം എന്നുള്ളതായിരുന്നു കോളേജിൽ പഠിക്കുന്ന സന്ദർഭത്തിൽ ഉണ്ടായിരുന്ന ആഗ്രഹം.പ്രതീക്ഷയും ഉണ്ടായിരുന്നു.പക്ഷേ പിന്നീട് അവസ്ഥകൾ മാറി.കോളേജിൽ പഠിക്കുന്ന സന്ദർഭത്തിൽ തന്നെ എഴുതിയ കേരള പി.എസ്.സി പരീക്ഷ പാസായി.ലിസ്റ്റിൽ വന്നു.സർക്കാർ സ്കൂളിൽ യു.പി വിഭാഗം അറബിക് അധ്യാപകനായി നിയമിക്കപ്പെട്ടു.
അന്നുണ്ടായിരുന്ന ആ ആഗ്രഹം ഇന്ന് ഇല്ലാതായി എന്ന് പറയാം.
നിലവിലുള്ള അവസ്ഥ തന്നെ വലിയ അനുഗ്രഹമാണ് എന്ന് തിരിച്ചറിവ് കാരണം.
ഒരുപാട് ബന്ധങ്ങളും ഒരുപാട് അധ്യാപക സുഹൃത്തുക്കളെയും സമ്മാനിച്ച് മുന്നോട്ടു പോകുന്ന നിലവിലുള്ള അധ്യാപക ജീവിതം വലിയ അനുഗ്രഹം തന്നെയാണ്.
അൽഹംദുലില്ലാഹ്...
പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ്
സമൂഹത്തിന് ഒരുപാട് പ്രഗൽഭരെ സമ്മാനിച്ച സ്ഥാപനമാണ്.
ഒരുപാട് പ്രഗൽഭർ അധ്യാപകരായ സ്ഥാപനമാണ്.
പ്രസ്തുത കോളേജിൽ നിന്ന് ബിരുദം നേടിയവരാണ് മദനി എന്ന പേരിൽ അറിയപ്പെടുന്നത്.
പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിൽ പഠിച്ച ഏഴു വർഷങ്ങളിൽ ആദ്യത്തെ മൂന്നു വർഷം പുളിക്കൽ ഓർഫനേജിൽ താമസിച്ചു കൊണ്ടായിരുന്നു.പിന്നീടുള്ള രണ്ടു വർഷം ഫറോക്കിനടുത്തുള്ള കല്ലമ്പാറ എന്ന സ്ഥലത്ത് പള്ളിയിലെ ഉത്തരവാദിത്വങ്ങളോടു കൂടി അവിടെ താമസിച്ചു കൊണ്ട് കോളേജിൽ പോയി ആണ് ഞാൻ പഠിച്ചത്.അവസാനത്തെ രണ്ടു വർഷം മഞ്ചേരിക്ക് അടുത്തുള്ള പട്ടർക്കുളം എന്ന സ്ഥലത്ത് പള്ളിയിലെ ഉത്തരവാദിത്തങ്ങളോടു കൂടി അവിടെ താമസിച്ചു കൊണ്ട് കോളേജിൽ പോയി ആണ് പഠിച്ചിരുന്നത്.
ഞാനൊക്കെ കോളേജിൽ പഠിക്കാൻ തുടങ്ങുന്നതിന് മുമ്പ് പ്രഗൽഭരായ അധ്യാപകരും പ്രിൻസിപ്പാൾമാരും അവിടെ കടന്നു പോയി.അതിൽ പെട്ട ഒരാളായിരുന്നു എം.എം മദനി.
ഞാൻ കോളേജ് പഠനം ആരംഭിച്ച സമയത്ത് സി.പി സൈതലവി മൗലവി ആയിരുന്നു പ്രിൻസിപ്പാൾ.
അദ്ധ്യാപകനായി അരൂരിലെ മോയീൻ കുട്ടി മൗലവി ഉണ്ടായിരുന്നു.
അദ്ദേഹം മരണപ്പെട്ടു പോയി.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ...ആമീൻ
പിന്നെ അഹദ് മൗലവി ഉണ്ടായിരുന്നു.
ഇപ്പോൾ അവിടെ പ്രിൻസിപ്പാളായി ജോലി ചെയ്യുന്ന ശാക്കിർ മൗലവി.
പിന്നെ അൻസാരി...അബ്ദു റസാഖ് ബാഖവി..അസ്മാബി ടീച്ചർ...ടി.കെ യൂസുഫ് മദനി...ബഷീർ മഞ്ചേരി...ഇസ്ഹാഖ് മൗലവി...ശൈഖ് മൗലവി...മുനീർ മദനി...സാബിർ നവാസ് മൗലവി...ബഷീർ സ്വലാഹി (ഇനി ആരെയെങ്കിലും പറയാൻ വിട്ടു പോയോ എന്നാണ് എന്റെ ആലോചന - പേടി)
ഇവരൊക്കെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളവരായിരുന്നു.
പലരും ഡോക്ടറേറ്റ് ഉള്ളവരും ആയിരുന്നു.
അതുപോലെ തന്നെ അവിടെ നോൺ ടീച്ചിംഗ് സ്റ്റാഫ് ആയി അലി മാസ്റ്റർ,ബഷീർ മാസ്റ്റർ പോലെയുള്ളവരും ഉണ്ടായിരുന്നു.
അവിടെ പഠിച്ച ഏഴു വർഷം ഒരു അനുഭവം തന്നെയായിരുന്നു.ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു.
അവിടെ പഠിച്ചിരുന്ന ആദ്യ വർഷങ്ങളിൽ വൈകുന്നേരങ്ങളിൽ ക്രിക്കറ്റ് കളിക്കുമായിരുന്നു.
വലിയ ക്രിക്കറ്റ് കളിക്കാരൻ ഒന്നുമല്ലെങ്കിലും ആ കളി മനസ്സിന് വലിയ സന്തോഷമുള്ള കളിയായിരുന്നു.
പിന്നീട് ക്രിക്കറ്റ് കളിക്കാൻ സാധിച്ചത് കൊയിലാണ്ടി പേരാമ്പ്രക്കടുത്ത നടുവണ്ണൂർ എന്ന സ്ഥലത്ത് വിർച്യൂ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിപ്പിച്ചു കൊണ്ട് അവിടെ താമസിച്ചിരുന്ന സമയത്താണ്.
പിന്നീട് പല സന്ദർഭത്തിലും ക്രിക്കറ്റ് കളിക്കാൻ പൂതി ആയിട്ടുണ്ടെങ്കിലും കളിക്കാൻ സാധിച്ചിട്ടില്ല.
പുളിക്കൽ അറബിക്കോളേജിൽ പഠിക്കുന്ന സന്ദർഭത്തിൽ അവിടെ സഹപാഠികളായി കൊണ്ടും സീനിയേഴ്സ് ആയി കൊണ്ടും ജൂനിയേഴ്സ് ആയി കൊണ്ടും ഉണ്ടായിരുന്ന ഒരുപാട് കൂട്ടുകാർ ഉണ്ട്.
ഇന്നും നിലനിൽക്കുന്ന ബന്ധങ്ങൾ...
ചിലരുടെ പേരുകൾ മാത്രം എടുത്തു പറഞ്ഞാൽ അത് മറ്റുള്ളവരോടുള്ള അനീതിയാകും എന്നതിനാലും എല്ലാവരുടെ പേരുകളും എടുത്തു പറഞ്ഞാൽ അത് ഈ എഴുത്ത് നീണ്ടുപോയി പ്രയാസം സൃഷ്ടിക്കും എന്നതിനാലും അതിനു മുതിരുന്നില്ല.
അധ്യാപകരെ കുറിച്ചൊക്കെ ഒരുപാട് വിശേഷിപ്പിക്കാനുണ്ട്.
എഴുത്ത് ദീർഘമായി പോകും എന്ന് പേടിക്കുന്നതിനാൽ തന്നെയാണ് മുതിരാത്തത്.
പക്ഷേ! ഒരു കാര്യം പറയാതിരിക്കാൻ വയ്യ!
ഞാൻ കല്യാണം കഴിക്കുന്ന സന്ദർഭത്തിൽ സാമ്പത്തികമായി ദുർബലാവസ്ഥയിൽ ആയിരുന്നു എന്നിരിക്കെ സാമ്പത്തികമായി എന്നെ വലിയ തോതിൽ സഹായിച്ചത് എന്റെ കോളേജിലെ അധ്യാപകർ ആയിരുന്നു.
എന്റെ കല്യാണത്തിന് ചുക്കാൻ പിടിച്ചത് തന്നെ എന്റെ അധ്യാപകനായിരുന്ന അബ്ദുറസാഖ് ബാഖവി ആയിരുന്നു.
പുളിക്കൽ ഓർഫനേജിൽ താമസിച്ചു കൊണ്ട് കോളേജിൽ പഠിച്ചു കൊണ്ടിരിക്കെ തന്നെ കോളേജിലെ മൂന്നാം വർഷം അഥവാ ഡിഗ്രി ഫസ്റ്റ് ഇയറിന് രാവിലെ മദ്രസയിൽ പഠിപ്പിക്കാൻ പോയിരുന്നു.
ജസ്റ്റ് ഒരു കിലോമീറ്റർ അപ്പുറത്തുള്ള സിയാംകണ്ടം എന്ന സ്ഥലത്തുള്ള മദ്രസയിൽ ആയിരുന്നു പോയിരുന്നത്.
അന്ന് അവിടെ പ്രധാനാധ്യാപകനായി ഉണ്ടായിരുന്നത് അബ്ദുറഹ്മാൻ മദനി ആയിരുന്നു.അവിടുന്നാണ് അദ്ദേഹത്തെ പരിചയപ്പെടുന്നതും ബന്ധം തുടങ്ങുകയും ചെയ്യുന്നത്.
എന്നുപറഞ്ഞാൽ ഓരോ സ്ഥലത്ത് എത്തുമ്പോഴും ചില ബന്ധങ്ങൾ ലഭിക്കുകയും ആ വിലപ്പെട്ട ബന്ധങ്ങൾ തുടരുകയും ചെയ്യുന്നു.
കോളേജിലെ നാലാം വർഷം ആയപ്പോൾ ആണ് അഥവാ ഡിഗ്രി സെക്കൻഡ് ഇയർ ആയപ്പോഴാണ് താമസം ഓർഫനേജിൽ നിന്ന് പള്ളിയിലേക്ക് മാറ്റുന്നത്.
അതിനു വീട്ടിലെ സാഹചര്യങ്ങൾ ആയിരുന്നു കാരണം.
ഫറോക്കിനടുത്ത കല്ലമ്പാറ എന്ന സ്ഥലത്ത് ജോലി ഏറ്റെടുത്തു.
കോളേജ് ഉള്ള ദിവസങ്ങളിൽ രാവിലെ കോളേജിലേക്ക് വരും.കോളേജ് കഴിഞ്ഞ് വൈകുന്നേരം തിരിച്ചു പോകും.ആ ദിവസങ്ങളിൽ ഉച്ചക്കും വൈകുന്നേരവും അവിടെ ആരെങ്കിലും ബാങ്ക് വിളിക്കും.നിസ്കാരത്തിന് നേതൃത്വം നൽകും.മറ്റു ദിവസങ്ങളിൽ അഞ്ചുനേരം,കോളേജ് ഉള്ള ദിവസങ്ങളിൽ മൂന്നു നേരം ബാങ്ക് വിളിക്കുക.നിസ്കാരത്തിന് നേതൃത്വം കൊടുക്കുക.വെള്ളിയാഴ്ച ഖുതുബ പറയുക.വെള്ളിയാഴ്ച പള്ളി ക്ലീൻ ചെയ്യുക.പിന്നെ രാവിലെകളിൽ മദ്രസയിൽ പഠിപ്പിക്കുക.അതുവരെ അവിടെ കൊടുത്തിരുന്ന ശമ്പളം 1700 രൂപയായിരുന്നു.എന്റെ അവസ്ഥ കൊണ്ട് അവർ 2000 രൂപ ശമ്പളം നൽകാൻ തുടങ്ങി.
അന്നൊക്കെ ഭേദപ്പെട്ട ഈണത്തിൽ ഖുർആൻ ഓതാൻ സാധിച്ചിരുന്നു.അതുകൊണ്ടു തന്നെ ആദ്യമായി ഞാനവിടെ നിസ്കാരത്തിന് നേതൃത്വം നൽകി ഖുർആൻ പാരായണം ചെയ്തപ്പോൾ കുറെ കാലത്തിനു ശേഷം നല്ലൊരു പാരായണം കേൾക്കാൻ സാധിച്ചു എന്ന രൂപത്തിൽ ഞാൻ കേൾക്കാത്ത രൂപത്തിൽ പരസ്പരം സംസാരിക്കുന്നത് കാണാൻ സാധിച്ചിരുന്നു.പിന്നീട് എന്റെ കൂട്ടുകാരൻ തന്നെയായ സലീം പറമ്പിൽപീടികയും അവിടെ എന്റെ കൂടെ താമസിച്ചിരുന്നു.അവൻ എന്നേക്കാൾ കൂടുതൽ നന്നായി അവിടെ പാരായണം ചെയ്തിരുന്നു.പിന്നീട് എനിക്ക് ശേഷം ഓർഫനേജിലും കോളേജിലും എനിക്ക് ജൂനിയറായി പഠിച്ചിരുന്ന ഷമീർ മദനി അവിടെ ഇമാമായി എത്തുകയും ചെയ്തിട്ടുണ്ട്.അവൻ അതിനേക്കാൾ നന്നായി പാരായണം ചെയ്തിരുന്നു.
അന്ന് എന്റെ കൂടെ അവിടെ താമസിച്ചിരുന്ന മറ്റൊരാളാണ് റമീസ് മുട്ടിൽ.അവൻ ഇന്ന് ഫറൂഖ് കോളേജിൽ അധ്യാപകനാണ്.
ഒരുപാട് നല്ല മനുഷ്യന്മാർ ഉള്ള ഒരു നാടാണ് കല്ലമ്പാറ.
ഒരുപാട് നല്ല ബന്ധങ്ങൾ ഇന്നും നിലനിൽക്കുന്നു.
ബിലാൽക്കയും ഹനീഫ്ക്കയും ആ കൂട്ടത്തിൽ പ്രത്യേകം പേര് പറയപ്പെടേണ്ടവരാണ്.
പിന്നെ കുട്ട്യാലിക്കാ പോലെയുള്ള മുതിർന്നവർ ഉണ്ടായിരുന്നു.
അംജദ്ക്കയും അദ്ദേഹത്തിന്റെ ഉപ്പയും...
അങ്ങനെ അങ്ങനെ കുറേ നല്ല ബന്ധങ്ങൾ...
കോളേജിൽ അവസാനത്തെ രണ്ടു വർഷം അഥവാ M.A ക്ക് പഠിക്കുമ്പോൾ ഞാൻ താമസിച്ചിരുന്നത് മഞ്ചേരിക്കടുത്ത പട്ടർകുളം എന്ന സ്ഥലത്തെ പള്ളിയിലായിരുന്നു.അവിടെയും മുമ്പുണ്ടായിരുന്ന പോലെയുള്ള ഉത്തരവാദിത്വങ്ങൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്.എന്നാൽ അന്നത്തെ അവസ്ഥയിൽ 6000 രൂപ ശമ്പളം കിട്ടാൻ തുടങ്ങിയിരുന്നു.കോളേജ് പഠനം കഴിഞ്ഞിട്ടും ഏതാനും കാലം അവിടെത്തന്നെ ഉണ്ടായിരുന്നു.അവിടെ ഉള്ള സമയത്താണ് ഞാൻ കല്യാണം കഴിക്കുന്നതും.അതുകൊണ്ടുതന്നെ ചില ദിവസങ്ങളിൽ ഞാൻ പുളിക്കലിൽ പോയി വൈകുന്നേരം ഭാര്യവീട്ടിൽ ഭാര്യയുടെ അടുത്തേക്ക് പോയി തിരിച്ചു വരുമ്പോഴേക്കും സമയം വൈകിട്ടുണ്ടാവും.അങ്ങനെ ഉണ്ടായാൽ ആക്ഷേപിക്കാതെ തന്നെ ഞാൻ ചെയ്യേണ്ട ജോലി എനിക്ക് വേണ്ടി അവിടെ ഏറ്റെടുത്ത് ചെയ്തിരുന്നവർ അവിടെ ഉണ്ടായിരുന്നു.പലരും ഇന്ന് ഖബറിലാണ്...അവർക്കെല്ലാം അല്ലാഹു അർഹമായ പ്രതിഫലം നൽകുകയും മഗ്ഫിറത്തും മർഹമത്തും നൽകുകയും ചെയ്യട്ടെ...ആമീൻ
അവിടെ ബാങ്ക് കൊടുക്കാൻ വേറെ ഒരാൾ തന്നെ ഉണ്ടായിരുന്നു.
പക്ഷേ! എന്റെ നിക്കാഹ് നടക്കുന്ന ദിവസമാണ് അദ്ദേഹം മരിച്ചത്.
മരണ വാർത്ത കേട്ട ഉടനെ എന്റെ വീട്ടിൽ നിന്ന് ഞാൻ വേഗം അങ്ങോട്ട് പോയി മയ്യിത്ത് കണ്ടു മയ്യിത്ത് നിസ്കരിക്കാൻ പോലും സാധിക്കാതെ നിക്കാഹിന് വേണ്ടി നാട്ടിലേക്ക് തന്നെ വരേണ്ടി വന്നു.
അവിടെ എന്റെ കൂടെ നൗഫൽ നിലമ്പൂർ എന്ന സുഹൃത്ത് കൂടി താമസിച്ചിരുന്നു.അവരൊക്കെ ഇന്നും സുഹൃത്തുക്കൾ തന്നെ.
ഷാജഹാൻ മാസ്റ്റർ,കലാം മദനി,മരക്കാർ മാസ്റ്ററർ,ബഷീർക്ക പോലെയുള്ള കുറെ നല്ല ബന്ധങ്ങൾ അവിടുത്തെ സമ്പാദ്യങ്ങൾ ആണ്.
അവിടുന്ന് പോരുമ്പോൾ സുഹൃത്ത് ഷമീർ മദനിയെ അവിടുത്തെ കാര്യങ്ങൾ ഏൽപ്പിച്ചു കൊണ്ടാണ് പോന്നത്.
പിന്നെ നേരെ പോകുന്നത് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്ക് അടുത്തുള്ള നടുവണ്ണൂർ എന്ന സ്ഥലത്തുള്ള വിർച്യൂ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളിലേക്ക്...
അവിടുത്തെ അനുഭവങ്ങൾ വേറെ തന്നെ വിവരിക്കേണ്ടതുണ്ട്.
ഇൻഷാ അള്ളാഹ്...
വിർച്യൂ ഇംഗ്ലീഷ് മീഡിയം സ്കൂൾ,നടുവണ്ണൂർ
കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര റൂട്ടിൽ ഉള്ളിയേരി കഴിഞ്ഞിട്ടുള്ള ഒരു അങ്ങാടിയാണ് നടുവണ്ണൂർ.ആ നടുവണ്ണൂരിന് അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്ഥാപനമാണ് വിർച്യൂ ഇംഗ്ലീഷ് മീഡിയം സ്കൂൾ.അത് ഒരു സ്കൂൾ മാത്രമല്ല.അവിടെ പഠിക്കുന്ന കുട്ടികൾക്ക് രാവിലെ മദ്രസ വിദ്യാഭ്യാസവും നൽകുന്നുണ്ട്.പുറമേ ഏതാനും കുട്ടികൾ സ്കൂളിനടുത്തുള്ള പള്ളിയിൽ താമസിച്ചു കൊണ്ട് ഖുർആൻ ഹിഫ്ള് പഠനവും ദഅവാ പരിശീലനവും നേടിയിരുന്നു.ഖുർആൻ ഹിഫ്ള് പഠനവും ദഅവാ പരിശീലനവും ഇപ്പോൾ അവിടെ ഇല്ല.
പുളിക്കൽ മദീനത്തുൽ ഉലൂം ഓർഫനേജിൽ വാർഡനായി ജോലി ചെയ്യുകയും പിന്നീട് വിദേശത്തേക്ക് പോവുകയും ചെയ്തിരുന്ന സമദ് മൗലവി എന്ന അബ്ദുസ്സമദ് മദനി മേപ്പയൂർ ഗൾഫിൽ നിന്ന് വന്ന ശേഷം അദ്ധ്യാപകനായി ജോലി ചെയ്യുകയും തന്റെ ജോലിയിൽ തിളങ്ങുകയും ചെയ്ത സ്ഥാപനമാണ് അത്.
പക്ഷേ! അദ്ദേഹത്തിന് ചില അനിവാര്യതകൾ കൊണ്ട് വിദേശത്തേക്ക് തന്നെ പോകേണ്ടി വന്നു.കോച്ചേരി സാർ എന്ന് ഞങ്ങൾ വിളിച്ചിരുന്ന സ്ഥാപനത്തിന്റെ മാനേജർ ആദ്യമൊന്നും അദ്ദേഹത്തെ പോകാൻ സമ്മതിച്ചിരുന്നില്ല.പക്ഷേ അദ്ദേഹത്തിനു പോയേ തീരൂ എന്ന അവസ്ഥയിൽ പകരം ഒരാളെ കൊണ്ടു വരാൻ ആവശ്യപ്പെട്ടു.അപ്പോൾ സമദ് മൗലവി ആദ്യം കണ്ടത് എന്റെ കൂട്ടുകാരൻ ആയിരുന്ന സലിം പറമ്പിൽപീടികയെയാണ്.പക്ഷേ സലീമിന് പോകാൻ സാധിക്കാത്ത അവസ്ഥയിലാണ് എന്നെ വിളിക്കുന്നത്.
പക്ഷേ! സമദ് മൗലവിക്ക് പകരം ഞാനവിടെ പോകേണ്ടി വന്നത് എനിക്ക് വലിയ പ്രയാസം ഉണ്ടാക്കിയിരുന്നു.കാരണം സമദ് മൗലവി എവിടെ കിടക്കുന്നു? ഞാൻ എവിടെ കിടക്കുന്നു? ഞാനത് കോച്ചേരി സാറോട് തന്നെ പറഞ്ഞതുമാണ്.അല്ലെങ്കിലും അവർക്ക് തന്നെ അറിയാം; സമദ് മൗലവിക്ക് പകരമാവില്ല എന്ന്.
അങ്ങനെ ഞാനവിടെ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു.തൊട്ടടുത്തുള്ള പള്ളിയിലെ ഉത്തരവാദിത്വങ്ങളും ഏൽപ്പിക്കപ്പെട്ടു.പള്ളിയിൽ താമസിക്കുന്ന കുട്ടികളുടെ വാർഡൻ ആയിട്ട് ഒരാൾ ഉണ്ടെങ്കിലും സഹ വാർഡൻ ആയിട്ട് കൂടി നിശ്ചയിക്കപ്പെട്ടു.
രാവിലെ 8 മണിയോടു കൂടി വ്യത്യസ്ത ദിക്കുകളിൽ നിന്ന് കുട്ടികൾ സ്കൂൾ ബസ്സുകളിൽ അവിടെ എത്തും.അവർക്ക് ആദ്യം മദ്രസ വിദ്യാഭ്യാസം...ശേഷം അവർക്ക് ഒരു ലഘു ഭക്ഷണം...പിന്നീട് സ്കൂൾ വിദ്യാഭ്യാസം...ഉച്ചക്ക് ഉച്ച ഭക്ഷണം കഴിച്ച് ളുഹ്റ് നിസ്കാരം...നാലുമണി വരെ വീണ്ടും സ്കൂൾ...നാലുമണി കഴിഞ്ഞ് സ്കൂൾ ബസ്സുകളിൽ വീട്ടിലേക്ക്...
സമദ് മൗലവിക്ക് ശേഷം അവിടെ മദ്രസയിലെ കാര്യങ്ങൾ മേൽനോട്ടം വഹിച്ചിരുന്നത് സമദ് മൗലവിയുടെ കൂടെത്തന്നെ ഉണ്ടായിരുന്ന നൗഷാദ് സാറാണ്.അദ്ദേഹം ഇന്നും അവിടെ മേൽനോട്ടം വഹിച്ചു കൊണ്ടിരിക്കുന്നുണ്ട്.സത്യത്തിൽ സമദ് മൗലവിക്കു പകരക്കാരൻ അദ്ദേഹമായിരുന്നു.
സ്കൂൾ പ്രിൻസിപ്പാളായി ഉണ്ടായിരുന്നത് മുനീർ സാറാണ്.വളരെ മികച്ച ഒരു പ്രിൻസിപ്പാളും വളരെ മികച്ച ഒരു അധ്യാപകനുമായിട്ടാണ് അദ്ദേഹത്തെ എനിക്ക് കാണാൻ സാധിച്ചത്.ഇന്ന് അദ്ദേഹം വിദേശത്താണ് ജോലി ചെയ്യുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നു.
അതുപോലെ തന്നെ അവിടെ ഉണ്ടായിരുന്ന മറ്റൊരു അധ്യാപകനാണ് അബ്ദുൽ വഹാബ് സാർ.അധ്യാപന ജീവിതത്തിലെ പരിചയസമ്പന്നതയാണ് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
അതുപോലെ തന്നെ അന്ന് അവിടെ ജോലി ചെയ്തിരുന്ന റെജി സാർ.ഇന്ന് അദ്ദേഹം ഒരു സർക്കാർ സ്കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു.വളരെ മികച്ച ഒരു അദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം.
പിന്നെ സഹീർ സാർ...സിയാദ് സാർ..പിന്നെ മദ്രസയിൽ പഠിപ്പിച്ചിരുന്ന ടീച്ചേഴ്സ് ഉണ്ട്.സ്കൂളിൽ പഠിപ്പിച്ചിരുന്ന ടീച്ചേഴ്സ് ഉണ്ട്.പലരുടെയും പേരുകൾ ഇന്ന് ഞാൻ ഓർക്കുന്നില്ല എന്നുള്ളതാണ് എന്റെ തെറ്റ്.
ആ ഒരു സമയത്ത് ഞാൻ പി.എസ്.സി എഴുതി പാസ്സായി.പി.എസ്.സി ലിസ്റ്റിൽ ഉണ്ട്.എന്നാൽ കിട്ടിയിട്ടില്ല എന്ന അവസ്ഥയിലായിരുന്നു.അതുകൊണ്ടു തന്നെ ഒരു അധ്യാപകൻ എങ്ങനെയാവണം എന്നുള്ളത് നോക്കി പഠിക്കുകയായിരുന്നു അവിടെ.
മുനീർ സാറിനെ പോലെ,വഹാബ് സാറിനെ പോലെ,റെജി സാറിനെ പോലെ,സഹീർ സാറിനെ പോലെ,നൗഷാദ് സാറിനെ പോലെയുള്ള അധ്യാപകർ അവിടെ അവർ അറിയാതെ എനിക്ക് പല പാഠങ്ങളും പഠിപ്പിച്ചിരുന്നു.
സ്ഥാപനം പ്രൈവറ്റ് സ്ഥാപനം ആയതിനാൽ കുട്ടികൾ ഫീസ് നൽകുന്നു.ആ ഫീസ് കൊണ്ട് ശമ്പളം കൊടുക്കുന്നു.ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നു.ആ നിലക്ക് ഓഫീസ് കാര്യങ്ങൾ എല്ലാം വളരെ ഭംഗിയായി മുന്നോട്ടു കൊണ്ടു പോയിരുന്നത് മുസ്തഫ സാറാണ്.അദ്ദേഹം തന്റെ ജോലിയിൽ വളരെയധികം മികവു പുലർത്തിയിരുന്നു എന്നതാണ് സത്യം.ഒരുനിലക്ക് പറഞ്ഞാൽ കോച്ചേരി സാർ കഴിഞ്ഞാൽ സ്ഥാപനത്തിലെ രണ്ടാമത്തെ മാനേജർ അദ്ദേഹം ആയിരുന്നു എന്നു പറയാം.
കോച്ചേരി സാർ ഇന്ന് അവിടെ മാനേജറായി ഇല്ല എന്ന് മനസ്സിലാക്കുന്നു.പക്ഷേ! അദ്ദേഹം അവിടെ ഉണ്ടായിരുന്ന സന്ദർഭത്തിൽ ആ സ്ഥാപനത്തിനു വേണ്ടി ആത്മാർത്ഥമായി കഷ്ടപ്പെട്ടിരുന്നു എന്നത് എടുത്തുപറയേണ്ടത് തന്നെയാണ്.
അവിടെ കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുകയും വൃത്തിയായി കുട്ടികൾക്ക് ഭക്ഷണം നൽകുകയും ചെയ്യുന്ന സ്കൂളിന്റെ അയൽവാസി തന്നെയായ ചേട്ടനും അദ്ദേഹത്തിന്റെ ഭാര്യയും ഉണ്ടായിരുന്നു.അവരുടെ പേര് എന്ത് എന്ന് എന്റെ നാവിൻതുമ്പിൽ വരുന്നില്ല എന്നുള്ളത് എനിക്ക് എന്നോട് തന്നെ അമർഷം ഉണ്ടാക്കുന്ന കാര്യമാണ്.
സ്ഥാപനത്തിന്റെ മറ്റൊരു മാനേജർ അദ്ദേഹമായിരുന്നു എന്ന് പറയാം.
ആ..ഓർമ്മ വന്നു...ഓർമ്മ വന്നു.
വാസു ചേട്ടൻ എന്നായിരുന്നു പേര് എന്നാണ് എന്റെ ബലമായ ഓർമ്മ.
അവിടെ ജോലി ചെയ്യുമ്പോൾ ഇടയ്ക്ക് വൈകുന്നേരങ്ങളിൽ കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കുമായിരുന്നു.ഇടക്ക് കളിക്കാൻ നൗഷാദ് സാർ ഉണ്ടാവും.മുനീർ സാർ ഉണ്ടാകും.സഹീർ സാർ ഉണ്ടാകും.അവരൊക്കെ ഭയങ്കര ക്രിക്കറ്റർമാർ ആയിരുന്നു.
അവിടെത്തന്നെ സ്കൂളും പള്ളിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന വേറെയും ചില ആളുകൾ ഉണ്ടായിരുന്നു.ബപ്പൻ കുട്ടിക്ക,അദ്ദേഹത്തിന്റെ അനിയൻ മുഹമ്മദ് മലർവാടി,നൗഫൽക്ക,പിന്നെ ഫസലുറഹ്മാൻക്ക...അങ്ങനെ പലരും...
സത്യത്തിൽ കോളേജിൽ പഠിക്കുന്ന ആദ്യ രണ്ടു മൂന്നു വർഷം ഞാൻ പൊതുവെ തടി കുറവായിരുന്നു.മാത്രമല്ല തടി കുറവായതിനാൽ കളിയാക്കപ്പെട്ടിട്ടുണ്ട്.എന്നാൽ പള്ളിയിൽ ജോലി ചെയ്യാൻ തുടങ്ങി അവിടെ നല്ല ഭക്ഷണം കിട്ടിത്തുടങ്ങിയ ശേഷം തടി കൂടുകയാണ് ചെയ്തത്.പിന്നീട് ആ കൂടിയ തടി കുറഞ്ഞ് അത്യാവശ്യം പാകമായത് വിർച്യുവിൽ വർക്ക് ചെയ്യുന്ന സമയത്തായിരുന്നു.അവിടുന്ന് പോന്ന ശേഷം തടി പഴയ പോലെ തന്നെ ആയി.(ചിരിക്കണോ കരയണോ 🤔😂)
അവിടെ ജോലി ചെയ്തിരുന്ന മാസങ്ങൾ മറക്കാനാവാത്ത ഒരു കാലഘട്ടം തന്നെയായിരുന്നു.
അവിടെ താമസിച്ചു പഠിച്ചിരുന്ന ചില കുട്ടികൾ ഉണ്ടായിരുന്നു.അവർ അവിടെ ഖുർആൻ മനപ്പാഠമാക്കിയിരുന്നു.അതുപോലെ തന്നെ പ്രസംഗ പരിശീലനം പോലെയുള്ള കാര്യങ്ങൾ അവർക്കുണ്ടായിരുന്നു.അവയിലെല്ലാം ഇടപെടാൻ സാധിച്ചിരുന്നു.
ആ മകളോടൊപ്പം ഇടപെട്ടുള്ള ജീവിതം ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സന്ദർഭങ്ങൾ ആയിരുന്നു.
അന്ന് ആത്മാർത്ഥമായി പഠിച്ചിരുന്ന ആ മക്കൾ ഇപ്പോൾ അവരുടെ നാടുകളിൽ ഉപരിപഠനവുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയായിരിക്കും.
ഓർക്കാൻ ഒരുപാടുണ്ട്...
പറയാനും ഒരുപാടുണ്ട്...
പക്ഷേ! സമയക്കുറവ് ഒരു വില്ലൻ ആണല്ലോ...
ഞാനെന്റെ അനുഭവക്കഥകളിൽ പേര് പരാമർശിച്ചവരും പേര് പരാമർശിക്കാൻ വിട്ടുപോയവരും പേര് ഓർക്കാത്തത് കൊണ്ട് പരാമർശിക്കപ്പെടാത്തവരും അല്ലാത്തവരുമായ എല്ലാവർക്കും നല്ലതു വരട്ടെ...ആമീൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ